Sunday, November 17, 2013

എത്രയോ കാത്തിരുന്നു

മാമഴത്തുള്ളികൾ,
തുള്ളിത്തുളുമ്പുമീ
അമ്പലക്കൽപ്പടവിൽ,

മിന്നലിൻ നൂലുകൾ,
മുത്തുകൾ കോർക്കുമീ
രാത്രിതൻ മാറഴകിൽ,

ഇത്തിരി എരിയുവാൻ, 
ഇത്തിരി നനയുവാൻ
എത്രയോ കാത്തിരുന്നു, 

തെന്നലിൻ വഴികളിൽ, 
പാതി നിലാവത്ത്
കാവിലെ ആലിലകൾ.

ചന്ദനക്കുറികളും,
തിരികളും നനയുമീ 
ഏകാന്ത യാമങ്ങളിൽ,

ചിലങ്കകൾ കെട്ടിയ
മഴയുടെ താളങ്ങൾ,
മണ്ണിന്റെ തകിലടികൾ,

ഇത്തിരി ഒഴുകുവാൻ
ഇത്തിരി നുകരുവാൻ
എത്രയോ കാത്തിരുന്നു,

ഒരു കുടക്കീഴിൽ,
ആ നീല രാത്രിയിൽ,
മുകിലിന്റെ നൊമ്പരങ്ങൾ.

No comments:

Post a Comment