Sunday, December 30, 2012

ദാഹമോ പ്രണയമോ?

എന്തു സ്നേഹമാണീ കടലിന്,

എത്ര ദൂരങ്ങളില്‍ നിന്നുമാണീ തിരകള്‍
എന്‍റെ തീരങ്ങള്‍ തേടി എത്തുന്നത്‌.

തീരങ്ങള്‍ക്കിത്ര ദാഹമോ, അതോ,
ഈ കടലിനെന്നോട് പ്രണയമോ?

എന്തു ഇരുട്ടുമൂടിയ രാത്രിയാണ്,

എത്ര ഉയരങ്ങളില്‍ നിന്നുമാണീ മേഘങ്ങള്‍ 
എന്‍റെ ഭൂമിയിലേക്ക്‌ പൊട്ടിച്ചിതറിപ്പെയ്യുന്നത്.

ഭൂമിക്കിത്ര ദാഹമോ, അതോ,
ഈ രാത്രികള്‍ക്കെന്നോട് പ്രണയമോ?

എന്തു ശാന്തതയാണീ മിഴികളില്‍,

എത്ര ഓര്‍മ്മകളില്‍ നിന്നുമാണീ തുള്ളികള്‍ 
എന്‍റെ  നേത്രങ്ങളിലേക്ക് ഓടിയെത്തുന്നത്.
 

ചുണ്ടുകള്‍ക്കിത്ര ദാഹമോ,  അതോ,
ഈ എനിക്ക് നിന്നോട് പ്രണയമോ?

Saturday, December 29, 2012

കനവുകളുടെ പെരുന്നാള്‍


       ഒരു കുട നിറയെ നക്ഷത്രങ്ങളുമായി
       എന്നും, നിലാവെത്താറുണ്ടായിരുന്നു,
       എന്‍റെ കനവുകളുടെ തെരുവിലെ
       പെരുന്നാളുകള്‍ക്ക് വെളിച്ചമേകാന്‍.

       ഇന്നെന്തോ, ആരുമില്ലായിരുന്നു.
       വന്നില്ല, നിലാവും നക്ഷത്രങ്ങളും,
       കനവുകളുടെ തെരുവിലിന്നു
       കനത്ത മഴയുണ്ടായിരുന്നു,

       കുട ചോരുന്നുണ്ടായിരുന്നു ! 

Thursday, December 27, 2012

അന്നും മഴയുണ്ടായിരുന്നു..

ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്, ജനലഴികളിലൂടെ ഒരുപാട് മഴകള്‍, ഞാനും അവനും. ഏഴ്-ബി-യിലെ അവസാന ബെഞ്ചില്‍ ജനാലയുടെ അറ്റം ചേര്‍ന്ന് ഞാനിരുന്നു, എന്‍റെ തൊട്ടു മുന്നില്‍ അവനും.  ഞെരിച്ച് പെയ്യുന്ന മഴയുടെ തുള്ളികള്‍ ജനാലപ്പടികളില്‍ ചിന്നഭിന്നമാകുമ്പോള്‍, ഒരു ഇറ്റ് എന്‍റെയും ഒരു ഇറ്റ് അവന്‍റെയും അരികത്തെത്തുമായിരുന്നു. ചിലപ്പോളതെന്‍റെ ഉടുപ്പ് നനക്കുമായിരുന്നു ചിലപ്പോള്‍ അവന്‍റെ ബുക്കും. കടലാസ് മുകളില്‍ വീഴുന്ന കണങ്ങളില്‍ ചിലതൊക്കെ അവന്‍ തുടച്ചു മാറ്റുമ്പോള്‍ ചേര്‍ത്തുവച്ച അക്ഷരങ്ങളെല്ലാം ചവിട്ടി തേച്ച പോലെയാകും.  ഇടക്കിടെ എന്‍റെ ഹീറോ പേനയുടെ ചുണ്ട് നനച്ചുകൊണ്ടെനിക്കും തരും ഒരു പണി.

ജനാലപ്പടവില്‍ അടുക്കി വച്ച ചോറ്റു പാത്രങ്ങളില്‍, തുള്ളികള്‍ ചിലത് ശബ്ദമുണ്ടാക്കും. കുത്തിച്ചാരിവച്ച് ഉണക്കിയ പോപ്പി കുടകള്‍ വീണ്ടും നനയ്ക്കും. ചിലതൊക്കെ ഭിത്തിയുടോരം ചേര്‍ന്ന് ഒഴുകിയോലിച്ചു  താഴേക്കിറങ്ങും. സിമെന്‍റ്തറയിലെ മണ്‍തരികളുമായി  
ഓടിക്കളിച്ചും കൂട്ടം ചേര്‍ന്നും ചളിയാക്കും, ചിലതൊക്കെ തുരുമ്പ് കമ്പിയില്‍ തന്നെ തൂങ്ങി തൂങ്ങി അങ്ങനെ നില്‍ക്കും, ഒരാളും കൂടെയെത്തിയിട്ട് താഴെച്ചെന്നാക്കളിയില്‍ ചേരാന്‍. കാത്തിരുന്ന് മടുത്ത തുള്ളികളെയെല്ലാം അവന്‍ പെന്‍സില്‍ മുനകൊണ്ട്  കുത്തിയിടും, എന്നിട്ട് അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കും. എന്താടാ എന്ന് ചോദിക്കും മുന്നേ എത്തും, ഓമന ടീച്ചറിന്‍റെ ചോക്ക് കഷണങ്ങള്‍. സാമൂഹ്യ പാടങ്ങളും, ശാസ്ത്രവും, ഗണിതവും  ഒരുപാടങ്ങനെ മഴ നനഞ്ഞു.

ബെല്ലടിച്ചുതീരുമ്പോളേക്കും  ജനാലക്കരികിലേക്കെത്തും ഞാനും അവനും. തൂങ്ങി നില്‍ക്കുന്ന ബാക്കി തുള്ളികളില്‍ ചിലപ്പോള്‍ അവന്‍ നാവിന്‍റെ തുമ്പോന്നു മുട്ടിക്കും, ചിലത് എന്‍റെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കും, എന്നിട്ട് അവന്‍റെ വക ഒരു കമെന്‍റ് ഉണ്ട് - "അങ്ങനെയെങ്കിലും ഒന്ന് കുളിക്കാടാ എന്ന്"!

വര്‍ഷങ്ങളങ്ങനെ കടന്നു മാറി. ഒടുവിലെത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ അവസാനമായി ആ ജനാലക്കരികില്‍ ഞാനും അവനും. വേനലവധിക്ക്  ശേഷമെത്തിയ പരീക്ഷാഭലം സന്തോഷങ്ങള്‍ നല്‍കി, അന്നും  മഴയുണ്ടായിരുന്നു. പഴയ ക്ലാസ് മുറിയിലേക്കൊന്നു ഞാന്‍ ഒന്ന് കണ്ണോടിച്ചു. ജനാലകള്‍ മാറ്റിയിരിക്കുന്നു - അവ സ്ലൈഡിംഗ്  ആക്കിയിരുന്നു. അകത്തെക്കെതാനാവാതെ മഴത്തുള്ളികള്‍ ചില്ലിലടിച്ചുമരിക്കുന്നുണ്ടായിരുന്നു. 
എന്നോട് ചേര്‍ന്നവനുമുണ്ടായിരുന്നു, എന്‍റെ പുറകില്‍, മിഴികള്‍ നിറച്ച്‌, എന്‍റെ ഉടുപ്പും നനച്ച് ....

Wednesday, December 26, 2012

ഇന്നും, നീയും ഞാനും

സഞ്ചാരികളാണോ  നമ്മള്‍?
നൗകകള്‍ മാറിയും തുഴഞ്ഞും,  
ദിക്കുകളകലെ,
പുതുജീവന്‍റെ തീരങ്ങള്‍ തേടി,
നീയും ഞാനും.

പറവകളാണോ നമ്മള്‍?
ചിറകുകളടിച്ചു പറന്ന്
ദിശകള്‍ മാറി,
ഉയരങ്ങളിലെ ചില്ലകള്‍ തേടി,
നീയും ഞാനും.

വഴിപോക്കരാണോ നമ്മള്‍?
ഇരുളിന്‍റെയും പകലിന്‍റെയും 
പ്രബലമായ കല്പനകളില്‍,
ജീവിതമിങ്ങനിറക്കിയും കയറ്റിയും,
നീയും ഞാനും.

കാലമടര്‍ത്തിയിടുന്ന 
ഓര്‍മ്മത്താളുകളുടെ 
ഇരുപുറവും മറുപടിയില്ലാത്ത 
ഒരു ചോദ്യം മാത്രം,
നീയാര് ? ഞാനാര്? 

ഛിദ്രജന്മങ്ങളാണോ നമ്മള്‍?
എത്ര തുഴഞ്ഞിട്ടും തീരത്തടുക്കാതെ,
എത്ര  പറന്നിട്ടും കൂടണയാതെ,
എത്ര നടന്നിട്ടും ലക്ഷ്യങ്ങളെത്താതെ,
ഇന്നും, നീയും ഞാനും.

Monday, December 24, 2012

എനിക്കോര്‍മ്മയില്ല!

എവിടേക്കെത്താനാണ് 
സ്വപ്‌നങ്ങള്‍ കിതച്ചത് ?
എനിക്കോര്‍മ്മയില്ല .

ഏതു നിമിഷത്തിനാണ് 
മിഴികള്‍ ദാഹിച്ചത് ?
എനിക്കോര്‍മ്മയില്ല .

നീരോട്ടങ്ങളില്‍
അവശനായാത്മാവും,
ലഹരികളില്‍ നീരാടി 
മരവിച്ച മനസ്സും,

എത്ര കാലമായി
ഒരു മഴ നനഞ്ഞിട്ട് ?
എനിക്കോര്‍മ്മയില്ല .

കനലുകളിലിനി 
പ്രകാശങ്ങളില്ല,
തീരങ്ങളിലിനി 
അലനുരകളുമില്ല,

എത്ര സമയമായി ഞാന്‍ 
നിദ്രയിലേക്കാഴ്ന്നിട്ട് ?
എനിക്കോര്‍മ്മയില്ല.

എത്ര  നേരമായി 
എന്‍റെ ശ്വാസം നിലച്ചിട്ട് ?
എനിക്കോര്‍മ്മയില്ല!

Saturday, December 22, 2012

കാത്തുനില്‍പ്പ്

മൂകമായ മിഴികളില്‍ 
അശാന്തമായ ഒരു കടലിന്‍റെ 
കാത്തുനില്‍പ്പുണ്ട്‌,

വീണ്ടും ഒരു നിമിഷം 
ചുവടുകള്‍ അമാന്തിച്ചത് 
നിന്നെയും കാത്താവാം,

അബ്ദങ്ങളേറെയായി,
ഇന്നകലങ്ങള്‍ ഏറെയായി,

ദാഹിച്ചുവലഞ്ഞ നാവിന്‍റെ 
തുമ്പിലും, ഒരു വാക്കിന്‍റെ 
കാത്തുനില്‍പ്പുണ്ട്‌. 

വചനങ്ങളോരോന്നും വറ്റുന്ന 
ചിന്തയില്‍, കാവ്യശകലങ്ങള്‍ 
നാമാവശേഷമായി.

സ്മരണകളേറെയായി,
കവിതകളേറെയായി,

നിന്‍റെ നാമത്തിനൊപ്പമീയെന്നെയും 
ചേര്‍ക്കുവാന്‍, ഒരു തൂലികമുനയുടെ 
കാത്തുനില്‍പ്പുണ്ട്‌.

ജീവനാളങ്ങളോരോന്നും 
നിര്‍ജ്ജീവമായൊരവസ്ഥ,
ക്ഷീണമേറിയ  മനസ്സും
നിര്‍വ്വികാരമായൊരവസ്ഥ, 

സങ്കടങ്ങളേറെയായി,
ആലസ്യങ്ങളേറെയായി, 

ചേതനയുടെയന്തിമശ്വാസത്തിനപ്പുറം,
ഇന്ന് മറ്റൊരേകാന്തതയുടെ 
കാത്തുനില്‍പ്പുണ്ട്‌.

Wednesday, December 19, 2012

തമസ്സിന്‍റെ തടവറകളില്‍ ഇന്നും...

ഗതികേടാല്‍ നിലതെറ്റിയ
മനസ്സിന് മുകളില്‍, ഒരു
വെറിപിടിച്ച ദേഹിയുടെ
കിതപ്പും വിയര്‍പ്പുമായ്,
മനമുരുകി അവള്‍....

മാനവും ജീവനും
ഒപ്പം ഉരിഞ്ഞെറിഞ്ഞ്
തമസ്സിന്‍റെ തടവറകളില്‍
ശബ്ദമിടറി, അസാധാരണമായ
സഹനങ്ങളില്‍ അവള്‍...

ക്രമതെറ്റിയ ഗതിവേഗതയില്‍,
അസ്സഹനീയമായ ആവര്‍ത്തനങ്ങളില്‍,
തീവ്രമായ വെപ്രാളങ്ങളില്‍,
നിലക്കാത്ത ചുടുനിശ്വാസങ്ങളില്‍,
എത്രയോ നാഴികകള്‍ അവള്‍... 

ശോച്യമായവസ്ഥകളില്‍,
അബോധമയക്കങ്ങളില്‍,
കയിപ്പ്കലര്‍ന്ന നിരാശയുടെ 
കണ്ണുനീര്‍ച്ചാലുകളൊഴുക്കി,
പ്രാണനും ഉടക്കി അവള്‍...

അങ്ങാവോളമാസ്വദിക്കും,
വെറിപൂണ്ട ദേഹികള്‍,  

വേദനയില്‍ പുളഞ്ഞു
തളര്‍ന്നയാത്മാവില്‍,
സമനില തെറ്റി അവള്‍...

കണ്ണീരും മരവിപ്പും,
നൊടിനേരത്തിലൊതുക്കി,
മാനം ചുറ്റിമറയ്ക്കും വീണ്ടും, 
ഒരുനേരത്തന്നത്തിനായ്
ജീവന്‍ ബലികൊടുത്തവള്‍...

അവള്‍ക്കില്ല നിറഭേദങ്ങള്‍,
അവള്‍ക്കില്ല ഋതുഭേദങ്ങള്‍,
അവള്‍ക്കില്ല  മതഭേദങ്ങള്‍,
എന്നും വ്യഭിചരിക്കുന്ന  യാമങ്ങളില്‍
ജീര്‍ണ്ണിച്ച മനസ്സുമായി  ഇന്നും അവള്‍....

[അവള്‍ - കാലം വേശ്യ എന്ന് മുദ്രകുത്തിയ ഒരു സ്ത്രീ.]

Monday, December 17, 2012

പ്രണയം

കാതങ്ങള്‍ അകലെ 
ഒരു ജീവന്‍റെ പകലില്‍,
ഇലകളുടെ മറവില്‍
പ്രണയം തളിര്‍ത്തു.

നിറങ്ങളും മണങ്ങളും 
നിറയെ നിറച്ചു,
തെന്നലിലാടി ആ 
പ്രണയം വിടര്‍ന്നു.

രാപ്പകലുകളുടെ   
നേര്‍ത്ത ചൊടികളില്‍,
ഒരു പുഞ്ചിരിയാവാന്‍ 
പ്രണയം കൊതിച്ചു.

അര്‍ത്ഥങ്ങളില്ലാതെ
ആരുടെയോ മൗനം  
മനസ്സിന്‍റെ  ചുമരില്‍ 
ചിത്രം വരച്ചു.

അതൃശ്യമായൊരു 
വശ്യഗന്ധത്തില്‍
അക്ഷണം മനം 
പുളകിതനായി.

ഇതളു മുറിഞ്ഞും 
മുറിവുകളാഴ്ന്നും,
ഏതോ നഖമുനയില്‍ 
പ്രണയം മരിച്ചു !

Monday, December 10, 2012

അന്ത്യവിരാമത്തില്‍...

കാലമൊരുക്കിയ കനലടുപ്പില്‍ 
ശ്വാസനിശ്വാസങ്ങള്‍ നിലച്ച്
ആണ്ടുകളോളമിടിച്ചു
നശിച്ചനക്കമറ്റൊരു ഹൃദയത്തിന്‍റെ
അന്ത്യവിരാമത്തില്‍,

കണ്ണീര്‍ക്കണങ്ങളിലുതിര്‍ന്നു കുതിര്‍ന്നു,
കുറച്ചകലെമാറി, ഒരു വേദനയുടെ
വിതുമ്പലുണ്ടായിരുന്നു.

പകര്‍ന്നെടുക്കാനും
ഒപ്പിയെടുക്കാനുമാവാത്തവിധം
എരിഞ്ഞുരുകിയിരുന്നു
പിരിഞ്ഞകലാനാവാതെ    
മറ്റൊരു ഹൃദയം .

നിറങ്ങള്‍ മങ്ങിയ
ഓര്‍മ്മത്താളുകളില്‍
ചികഞ്ഞു നോക്കിയപ്പോള്‍,
രക്തമുതിര്‍ന്ന തൂലികത്തുമ്പാല്‍
കോറിയിട്ടൊരു നാമമുണ്ടായിരുന്നു,
സ്വയം തീര്‍ത്ത മതിലുകള്‍ക്കുള്ളില്‍   
വിഭലമെങ്കിലും, വാചാലമായ
ആര്‍ദ്രമായൊരാത്മബന്ധം.

ശിഥിലമായൊരവസ്ഥയിലിന്നു  
ഉള്‍ക്കൊള്ളാനാവാത്തവിധം
എന്നില്ലേക്ക് മടങ്ങിയെത്തിയ 
നിന്‍റെ നിഴലോടൊന്നൊട്ടിനില്‍ക്കാന്‍,
വേര്‍പാടിന്‍റെ കല്‍ത്തുറുങ്കുകളിലെ
ആത്മസംഘര്‍ഷങ്ങളിലിന്നു ഞാന്‍
ദയനീയമായി വീര്‍പ്പുമുട്ടി.   

മരണമട്ടഹസിച്ചുകൊണ്ടെന്നില്‍
തീനാളാമായി ഉലയുന്ന നേരത്ത്,
കുമിഞ്ഞു പുകഞ്ഞു പകലിന്‍റെ
മാറില്‍ തഴുകി തലോടി,
നിലതെറ്റി പെയ്ത മഴയില്‍ കലര്‍ന്ന 
വിഷാദത്തിന്‍റെ കയിപ്പുകള്‍
നിന്‍റെ നൊമ്പരങ്ങള്‍ക്കിന്നുത്തരമായോ?

Saturday, December 8, 2012

ഈറനണിഞ്ഞ കിനാവുകള്‍

പുലര്‍നിലാവിലെന്‍റെ 
സ്വസ്ഥമായ നിദ്രയില്‍,
ചിലങ്കകളണിഞ്ഞേതോ
തളിര്‍ത്ത സ്വപ്‌നങ്ങള്‍
ഉന്മാദനൃത്തങ്ങളാല്‍
ഈ ആത്മാവിനെ തൊട്ടുണര്‍ത്തി ...

ഒരു സന്ധ്യാദീപത്തില്‍ അസ്തമിച്ച 

എന്‍റെ ഓര്‍മ്മകള്‍ പൊഴിഞ്ഞ വഴികളില്‍ 
കാലം വീണ്ടുമിന്നെന്നെ കൈപിടിച്ചു 
വഴിനടത്തിയ നേരം ...

അളവറ്റ സ്നേഹങ്ങളും,  
വിതുമ്പിയ നൊമ്പരങ്ങളും,
ഭൂതകാലത്തിന്‍റെ കൈവഴികളില്‍ 
നിഴല്‍പ്പാടുകള്‍ക്കൊപ്പം 
ഒളിഞ്ഞും മറഞ്ഞും നില്‍ക്കുന്ന 
നിശബ്ദ സ്വപ്നങ്ങളും.

തെല്ലകലെ .....


നനുത്ത  മഴയിലൊരു പ്രണയം വിടര്‍ന്നതും,

ഉലഞ്ഞുലഞ്ഞെന്‍റെ മിഴികള്‍ നനച്ചതും,
ജലകണങ്ങളോരോന്നും അടര്‍ന്നു വീഴുമ്പോഴും,
അതിരുഭേദിച്ചൊരു പുഞ്ചിരിയുണര്‍ന്നതും,
ചിതറി പെയ്ത ആ മഴയുടെ ഓര്‍മ്മയില്‍,
നിറം പടര്‍ത്തി ഒരു മഴവില്ല് വിരിഞ്ഞതും -
ദീര്‍ഘമൗനങ്ങളായി എന്‍റെ സ്വപ്നങ്ങളില്‍ 
ചേക്കേറുന്ന  നേരങ്ങളിലെപ്പോഴോ..

ഒരോരം ചേര്‍ന്ന്..... 


പ്രകാശനൂലുകളിഴഞ്ഞു കയറി 

എന്‍റെ പുലര്‍നിലാവിനെ  യാത്രയാക്കി,
ഈറനണിഞ്ഞ കിനാവുകളെല്ലാം 
തൂവലൊതുക്കി അരങ്ങൊഴിഞ്ഞു,
കടിഞ്ഞാണിടാത്ത തെന്നലിന്‍ കിതപ്പില്‍
പുലരിയുടെ ആദ്യത്തുടിപ്പുണര്‍ന്നു.

ഉഷ്ണങ്ങളില്‍ പിറവിയെടുത്ത്

ആദിയും അന്തവുമില്ലാതെ, 
ശീലകള്‍ മാറ്റിയെത്തിയ പകലിന്‍റെ 
മറ്റൊരു പ്രവചിക്കാനാവാത്ത  
അദ്ധ്യായത്തിലേക്ക് പാദമുറപ്പിക്കാന്‍.

വീണ്ടും ഓര്‍മച്ചിത്രങ്ങള്‍ നെയ്യാന്‍!

Tuesday, December 4, 2012

മണ്‍പാതകള്‍

കത്തിക്കരിഞ്ഞ ടാറിന്നടിയിലുണ്ട്
വണ്ടികള്‍ കയറി മരിച്ച മണ്‍പാതകള്‍.
ടാറിനും ടയറിനുമടിയില്‍ ഞെരുങ്ങി
കരിങ്കല്ലുകള്‍ പാകിയ, വരണ്ട മണ്‍പാതകള്‍.

കത്തിയാളുന്ന  വേനലില്‍ വെന്തും
കുത്തിപ്പെയ്യുന്ന മഴയില്‍ കുതിര്‍ന്നും,
രാത്രിയുടെ കുളിരേതും നെറുകില്‍ തലോടാതെ,
മഞ്ഞിന്‍ മണികളൊന്നും   മാറത്തണിയാതെ,
ഈ വിണ്ണിനും മണ്ണിനും സ്വന്തമാല്ലാതെ ,
ഗതികിട്ടാതലയുന്ന നിഴലുകള്‍ക്കൊപ്പം 
നിദ്രയുടെ കൂറ്റന്‍ പടുകുഴിയിലേക്ക്  
മണ്ണടിഞ്ഞു, മറഞ്ഞ മണ്‍പാതകള്‍.

തിരക്കുപിടിച്ചോടുന്ന ചക്രങ്ങളെല്ലാം 
വെട്ടിപ്പിളര്‍ക്കും നെഞ്ചിന്‍ കവാടങ്ങള്‍,
തലപൊക്കിനില്‍ക്കുന്ന  കൂറ്റന്‍ വിളക്കുകള്‍
മാറിന്നടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങും,
യന്ത്രങ്ങളെല്ലാം വാവിട്ടുകരഞ്ഞാലും,
ശബ്ദപ്രളയങ്ങള്‍ അലമുറയിട്ടാലും, 
ഇന്നെത്രയൊക്കെ നിലവിളികളുയര്‍ന്നാലും,
ആത്മാവുണരാത്ത, നരച്ച മണ്‍പാതകള്‍. 

ആണ്ടുകള്‍ അങ്ങനെത്ര കടന്നുപോയി,
ഭാരങ്ങള്‍ അങ്ങനെത്ര ചുമന്നുനീക്കി,
ഒരായിരം ശിലമുനകള്‍ സിരയില്‍ തറഞ്ഞും ,
ലാവപോല്‍ ടാറെല്ലാം ചുറ്റിപ്പുണര്‍ന്നും ,
കാലമുണരുന്നതറിയാതെ, വാനമിരുളുന്നതറിയാതെ
വിരാമമില്ലാത്ത പടയോട്ടങ്ങളില്‍,
നൊമ്പരങ്ങള്‍ തകിടം മറിഞ്ഞ രണഭൂമിയില്‍,
നിലാവസ്തമിച്ച, ഇരുണ്ട മണ്‍പാതകള്‍.

Sunday, December 2, 2012

ഒരു പാഴ്ജന്മം

ഇനിവരും ജന്മങ്ങളിലെന്നെങ്കിലും
മണ്ണിന്‍റെ മാറിലെ മഞ്ഞുപുതപ്പില്‍ നിന്നും 
നിദ്രവിട്ടുണരുന്നൊരരിമുല്ലപ്പൂവായി
നീ വിടരുന്ന നേരവും കാത്തുകൊണ്ട്  
എങ്ങോട്ടെന്നില്ലാതെ -

രാപ്പകലോളം അങ്ങോളമിങ്ങോളം 
കുതറിയ കാറ്റിലും നോവിച്ച മഴയിലും
ആടിയും ഉലഞ്ഞും , നൊന്തും നനഞ്ഞും
ഇടവേളകളില്ലാതെ -

വിദൂരങ്ങളിലെവിടെയോ ഒരാഴമേറിയ
വേര്‍പാടിന്‍റെ ഏകാന്തതയുടെ മറവില്‍
വേദനകളൊന്നുമിനി അതിജീവിക്കാന്‍
ശേഷിയില്ലാതെ -

പതിറ്റാണ്ടുകളുടെ ദൈര്‍ഖ്യമുള്ള
നിറങ്ങള്‍ പടര്‍ന്നൊരു യാത്രക്കൊടുവില്‍
നിന്നിലേക്ക്‌  ചിറകടിച്ചെത്താന്‍ കൊതിച്ചു
വെയിലിന്‍റെ തീനാളങ്ങളാല്‍ തളര്‍ന്നു
ചിറകറ്റു നിലംപറ്റി അല്‍പ്പാല്‍പ്പമായി
നീറിമരിച്ച ഒരു ശലഭമാണ് ഞാന്‍.

നീതി നിഷേധിക്കപ്പെട്ട ഒരു പാഴ്ജന്മം. 

Saturday, November 17, 2012

സ്വപ്നത്തെരുവില്‍

വീണ്ടുമാ സ്വപ്നത്തെരുവിലേക്കെത്തുവാന്‍,
എന്നെത്തെയും പോലുറക്കമായി ഞാന്‍.
മങ്ങിയ നിറമുള്ള സ്വപ്‌നങ്ങള്‍ തേടി ഞാന്‍
ഓടുന്ന നേരത്തിലെപ്പോഴോ,
ഇടനെഞ്ഞില്‍ പിടയുന്ന ഹൃദയത്തിന്‍ ഭിത്തിയില്‍
കോറി വരച്ച എന്നോര്‍മ്മകള്‍ കണ്ടു ഞാന്‍.

പലവട്ടം തിരിഞ്ഞു ഞാന്‍ നോക്കിയിട്ടും

ആ തെരുവില്‍ മറ്റാരെയും കണ്ടില്ല.
കൂടെ ചലിച്ച എന്‍ നിഴലു പോലും, ഇന്ന്
നിശ്ചലനായ് അങ്ങകലെനിന്നു.
കോരി ചൊരിഞ്ഞ നിലാവിന്‍റ നെഞ്ചിലും
കോറി വരച്ച  എന്നോര്‍മ്മകള്‍ കണ്ടു ഞാന്‍. 

ഉറഞ്ഞു മറഞ്ഞൊരു കാലങ്ങളെല്ലാം 
ഇന്നുദിച്ചു നിന്നു തീഗോളങ്ങളായി 
ഇമകളുടെ മറവിലെ കൂരിരുട്ടില്‍ 
അജ്ഞാതമായൊരു തീ പടര്‍ത്തി 
മനസ്സില്‍ തീരാത്ത  പരിഭവവുമായി,
എന്നോര്‍മ്മകളെല്ലാം മിഴിച്ചു നിന്നു.

ദൂരങ്ങളില്‍ പോയിമറഞ്ഞ ആ ഗാനത്തിന്‍,

വരികളെല്ലാം ഇന്നുണര്‍ന്നുവന്നു.
ഇടറിയ സ്വരങ്ങളും ഇരുളിന്‍റെ മൗനവും,
നിറയുന്ന നെഞ്ചിലെ തേങ്ങലുമായ്,
വഴിതെറ്റിപ്പോയൊരു സ്വപ്നത്തെരുവില്‍,
ഇന്നുറക്കമില്ലാതെ ഞാന്‍ അലയുന്നുവോ.....

Thursday, November 15, 2012

ഓര്‍മകളുടെ ഉമ്മറപ്പടി

ഓര്‍മകളുടെ ഉമ്മറപ്പടിയിറങ്ങി, കൈക്കുമ്പിളില്‍ ഒരു കടലുമായി,
ദൂരങ്ങള്‍ താണ്ടി ഞാനെത്തിയപ്പോള്‍..
പിന്‍വിളികള്‍കൊണ്ടാരോ പുറകിലേക്കപ്പോഴും
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

പാതിവഴിയിലെ പേരറിയാ നഗരത്തില്‍
ഞാനെന്‍റെ ജീവിത ഭാരമേറി ...
തിങ്ങിതിരുകുന്ന വീഥികളില്‍,
അന്നങ്ങോളമിങ്ങോളം ഓടിയപ്പോള്‍...
പുറകിലേക്കപ്പോഴും തിരികെവലിച്ച ആ വിളികളെ
ഞാന്‍ പുറം തള്ളി, അപ്പോള്‍.

ഒരിറ്റു ദാഹജലം തേടി അലയുമ്പോള്‍,
കണ്ടില്ല ഞാന്‍ എന്നെ കണ്ടവരെ... 
ഒരു കവിള്‍ വെള്ളത്തിനായി എന്‍റെ ജീവനെ
ബലികൊടുക്കും പോലെ തോന്നിയപ്പോള്‍...
പുറകിലേക്കെന്നെ തിരികെവലിച്ച ആ വിളികളെല്ലാം 
ഞാന്‍ മറന്നു, അപ്പോള്‍.

തളരാനുമാവില്ല തകരാനുമാവില്ല,
ഈ ആത്മാവിനെ കൊന്നൊടുക്കാനുമാവില്ല...
ഒരു നേരം പുകയുന്ന അടുപ്പ് നോക്കി,
വിശന്നിരിപ്പുണ്ട്  കുഞ്ഞുമക്കളപ്പോള്‍....
പുറകിലേക്കെന്നെ തിരികെവലിച്ച  ആ വിളികളെല്ലാം
പോയി മറഞ്ഞു, അപ്പോള്‍

വീണ്ടും തുടര്‍ന്ന ആ യാത്രയിലുടനീളം
കണ്ടു പിരിഞ്ഞു, കുറെ അജ്ഞാതരെ....
ജീവിത ഭാരങ്ങള്‍ തലയിലും തോളിലും
താങ്ങി പിടിച്ചവര്‍ നീങ്ങിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച  ആ വിളികളെല്ലാം
എരിഞ്ഞൊടുങ്ങി, അപ്പോള്‍
 
എന്നെങ്കിലും പോണം, തിരികെ എന്‍ ഓര്‍മയില്‍
കാത്തിരിപ്പുണ്ടാവും ഒരു കുഞ്ഞു ലോകം...
ഇന്നോ നാളെയോ ഈ ജീവിത ഭാരം
ഒന്നിറക്കിവെക്കാം എന്ന് തോന്നിയപ്പോള്‍...
പുറകിലേക്കെപ്പോഴോ തിരികെവലിച്ച ആ വിളികളൊരു
കുളിരായി വീശി , അപ്പോള്‍

കാലം തനിച്ചാക്കി, എന്നെയും മനസ്സിനെയും
ജീവിത ഭാരം കുമിഞ്ഞു കൂടി....
പോകണം കാണണം എന്‍റെ പൊന്മക്കളെ
എന്നൊക്കെ എപ്പോഴോ കരുതിയപ്പോള്‍....
പുറകിലേക്കെപ്പോഴോ ആരോ വിളിച്ച ആ വിളികളേതും
കേട്ടില്ല, അപ്പോള്‍.

വേനല്‍ കത്തിച്ച  ഉടലുണ്ട് ബാക്കി...
നില്‍ക്കാതെ നില്‍ക്കുമിടിപ്പുകള്‍ ബാക്കി...
കരളില്‍ നോവിന്‍റെ നിലവിളിയുമായി
വിഭ്രാന്തനായി ഞാന്‍ നട്ടംതിരിഞ്ഞപ്പോള്‍...
പുറകിലേക്കാരോ കഴുത്തില്‍ കുരുക്കിട്ടു
തിരികെവലിക്കുംപോലെ തോന്നി, അപ്പോള്‍.

അശ്രുവായി മിഴികളില്‍ തൂവിയ കടലിനെ
ആരെങ്കിലും കൈക്കുമ്പിളില്‍ നിറക്കുമോ ?
ഓര്‍മകളുടെ ഉമ്മറപ്പടികളേറി
എന്‍റെ കുഞ്ഞിന്‍റെ കൈകളില്‍ നല്‍കീടുമോ?
അതിലുണ്ട് പ്രാണനും, എല്ലാ പ്രതീക്ഷയും
ഞാനും എന്‍റെ  ആത്മാവും , മരിച്ച സ്വപ്നങ്ങളും.

Sunday, November 11, 2012

നിന്‍റെ ഓരോ സൂര്യോദയവും..

 
നിന്‍റെ ഓരോ സൂര്യോദയവും എന്‍റെ  ആയുസ്സ് വെട്ടിക്കുറച്ചിട്ടും, ജീവിതമേ - 
എനിക്കെങ്ങനെ നിന്നെ ഇത്ര മാത്രം സ്നേഹിക്കുവാന്‍ കഴിയുന്നു?

വരുമായിരിക്കും എന്നെങ്കിലും എന്‍റെ ജീവനില്‍ നീ ഒരു കനലായി, എരിച്ചു തീര്‍ക്കാന്‍ - 
നിന്നെ അത്ര മാത്രം സ്നേഹിച്ച ഒരു ഹൃദയത്തെ.

എന്നെ തരിയാക്കി, തനിച്ചാക്കും നീയെന്‍റെ ഉറ്റവരെയും ഉടയവരെയും,
അവസാനം കണ്ണീരില്‍ കുതിര്‍ത്ത ഒരു മടക്കയാത്രയും.

എന്നിട്ടും ജീവിതമേ - 
എനിക്കെങ്ങനെ നിന്നെ ഇത്ര മാത്രം സ്നേഹിക്കുവാന്‍ കഴിയുന്നു?

Saturday, November 10, 2012

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌

നിറമുള്ള ആകാശവും, താഴെ 
മെല്ലെ ഒഴുകുന്ന മേഘങ്ങളും -
മണമുള്ള പൂക്കളും, അതില്‍ 
തേനൂറാനെത്തുന്ന വണ്ടുകളും.

ഒരു നോക്കുകൊണ്ട് പോലും അസ്വസ്ഥനാവില്ല 
ആ കിളികുഞ്ഞ്, എന്‍റെ കൈവെള്ളയില്‍ നിന്നും 
അരിമണികള്‍ കൊത്തിപ്പെറുക്കുമ്പോള്‍.

ഒരു വാക്ക് കൊണ്ട് പോലും നോവില്ല എന്‍റെ 
ഉണ്ണിയുടെ മനസ്സ്, മാറില്‍ക്കിടന്നവനെന്നെ 
മാന്തി നോവിക്കുമ്പോള്‍.

കാലം ഇങ്ങനെ പൂത്തുലയണം, 
പുതിയ മലരുകളും, പുതിയ മണങ്ങളുമായ്.
എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

പക്ഷെ വിധി എന്നും ഒരുപോലെ ഉണരില്ല -

ഒരിക്കല്‍ കറുത്ത് മൂടിക്കെട്ടിയ ഒരു മേഘം 
എന്‍റെ ആകാശത്തിന്‍റെ നിറം മറച്ചു - 
കൂടെ വന്ന കൊടുങ്കാറ്റു വീശിയെടുത്തത് 
നാണിച്ചെങ്കിലും ഒന്ന് വിരിയാന്‍ 
കാത്തു നിന്ന ഒരു പൂക്കാലമായിരുന്നു, അതില്‍ 
കൂടുകൂട്ടിയ ഒരു തേനീച്ചക്കൂട്ടത്തിന്‍റെ 
കൂട്ടക്കരച്ചിലുമായിരുന്നു.

ചുറ്റും ഭീതിയുടെ മണം പരത്തി എത്തിയ കാറ്റിന്‍റെ മനസ്സില്‍
കുറച്ചു നന്മ ബാക്കിയുണ്ടായിരിന്നിട്ടുണ്ടാവാം -
കൂട്ടിലിരുന്നു ഭയന്നു നിലവിളിച്ച ആ കിളിക്കുഞ്ഞിന്‍റെ 
തൂവലില്‍ ഒന്ന് തൊട്ടു തലോടി അവന്‍ യാത്ര മടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട്‌ എന്‍റെ ഉണ്ണിയിരുന്നു 
അത്ഭുതങ്ങള്‍ കണ്ടത് പോലെ , ഒരു കുഞ്ഞു വിറയോടെ,
ഒരു നോക്ക് കൊണ്ട് പോലും നൊന്തില്ല അവന്‍റെ മനസ്സ് -
മാന്തിനോവിക്കുന്നുണ്ടായിരുന്നു എന്‍റെ മാറ് അവന്‍ - അപ്പോളും.

ആ  ദുര്‍വിധിയുടെ പകല്‍ അങ്ങനെ ഉറക്കമായി, 
ഇനിയവനുണരുമ്പോള്‍ ഒരു നിറമുള്ള ആകാശം വിരിക്കണം,
മണമുള്ള പൂക്കളും, അതില്‍ തേന്‍ നുകരാന്‍ വണ്ടുകളും ഉണ്ടാവണം,
എന്‍റെ കൈവെള്ളയില്‍ നിന്നും അരിമണികള്‍ 
കൊത്തിപ്പെറുക്കാന്‍ അന്നും - കിളിക്കുഞ്ഞുങ്ങള്‍ ഉണ്ടാവണം,
ഇതെല്ലാം കണ്ടു രസിച്ച് എന്‍റെ ഉണ്ണി കുടുകുടാ ചിരിക്കണം.

എന്നുമിങ്ങനെയൊക്കെ തന്നെ ആവണം 
എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌.

Friday, November 9, 2012

ആരുടെയോ വരവും കാത്ത് - ഇന്നും

കാല്‍നൂറ്റാണ്ടിലേറെയായ് ഞാന്‍ തനിച്ചായിട്ട് 
ആരും കടന്നു വരാത്ത ഈ വഴികളില്‍, നില്‍ക്കുന്നു ഞാന്‍
മൂകനായി, ഏകനായി - പരിഭവങ്ങള്‍ കാട്ടാതെ 
ആരുടെയോ വരവും കാത്ത് - ഇന്നും.

കൈയ്യെത്തിപ്പിടിക്കാനാവാത്ത കുറെ മോഹങ്ങളും 
മനസ്സു നിറയെ കുറെ സ്വപ്നങ്ങളുമായി 
വിങ്ങുകയാണ് ഞാന്‍ - ആരും കൂടെയില്ലാതെ 
ആരുടെയോ നിഴലും കാത്ത് - ഇന്നും.

കാലമേതെന്നറിയില്ല, എന്‍റെ  കോലമെന്തെന്നറിയില്ല 
ദിക്കേതെന്നറിയാതെ, ദിനമേതെന്നറിയാതെ 
അലയുകയാണ് ഞാന്‍, ഒരു ഭ്രാന്തനായി 
ആരുടെയോ വിളിയും കാത്ത് - ഇന്നും

അകലെ കണ്ടത് ഒരു നിഴലാവാം, കേട്ടത് ഒരു വിളിയാവാം 
ഓടിക്കിതച്ചു പോകയാണ്, ലക്ഷ്യമേതെന്നറിയില്ല 
നിഴലായി വന്ന മഴക്കാറും, വിളിയായി വന്ന ഇളം കാറ്റും 
പിന്നെ തകര്‍ത്താടിയത് എന്‍റെ നെഞ്ചിലാവാം 

നാളങ്ങളില്‍ ശ്വാസം നിലച്ചു, ഈ ഹൃദയം നിശ്ചലമായി,
ചുണ്ടുകള്‍ വിണ്ടു കീറി, കണ്ണീരെല്ലാം വാര്‍ന്നു തോര്‍ന്നിട്ടും
ആ മിഴികള്‍ തുറന്നിരുന്നു, ഇമവെട്ടാതെ  
ആരുടെയോ വരവും കാത്ത് - ഇന്നും.

Wednesday, November 7, 2012

വാശിയേറിയ പ്രണയം

നിഷ്കളങ്കമായ  ഹൃദയത്തിനു  പറയാന്‍ എന്നും ഒരു കഥ ഉണ്ടാവും -

കടലാസു കൊട്ടാരങ്ങളും, ഒരു പെരുമഴക്കാലവും
വാശിയേറിയ പ്രണയവും, കരുണയില്ലാത്ത ലോകവും മുറിവേറ്റ ശബ്ദവും, മറക്കാനാവാത്ത ഗാനവും
അക്കരെക്കുള്ള ദൂരവും, പൊട്ടിപ്പൊളിഞ്ഞ വഞ്ചിയും
ഒരു കൊടുങ്കാറ്റിന്‍റെ വരവും, അതില്‍ നഷ്ട്ടപ്പെട്ട ജീവനും

എങ്കിലും

പ്രണയം ഇന്നും തോറ്റിട്ടില്ല, ഈ ലോകം തളര്‍ന്നിട്ടുമില്ല 
ഇന്നും ആ കാറ്റുണ്ട്, അണയാതെ കത്തുന്ന ഒരു വിളക്കുമുണ്ട്
ദുഖങ്ങളും ഉണ്ട്, അതില്‍ മറഞ്ഞു പോയ സന്തോഷങ്ങളും 
നിന്‍റെ സങ്കടങ്ങളും ഉണ്ട് എന്‍റെ തോല്‍വികളും ഉണ്ട്

വീണ്ടും ഇന്ന് ആരോ നില്‍ക്കുന്നു - 
വാശിയേറിയ തന്‍റെ പ്രണയവുമായി
നിഷ്കളങ്കമായ ഹൃദയത്തിനു ഒരു കഥ കൂടി നല്‍കാന്‍. 

ഒരു നനവായി അവള്‍ എത്തിയിരുന്നെങ്കില്‍!

ഏറെ നാളായി വറ്റി വരണ്ട് കിടന്ന 
എന്‍റെ മിഴികളുടെ ഭൂമിയിലേക്ക്‌, 
ഓര്‍മ്മകള്‍ ഓടിക്കിതച്ച് എത്തിയിട്ടും, അവളുടെ 
കാലൊച്ചകള്‍ ഞാന്‍ ഒരിക്കലും കേട്ടില്ല.
വീണ്ടും കണ്ടുമുട്ടാനുള്ള ആഗ്രഹം ഉണര്‍ത്തിയത്, 
മനസ്സിന്‍റെ ആഴങ്ങളില്‍ ഒരു നോവായിരുന്നു.
കേട്ടുമടുത്ത കാരണങ്ങളും, കണ്ടുമടുത്ത സ്വപ്നങ്ങളും കൊണ്ട് ഈ ഹൃദയം ഏങ്ങിത്തുടങ്ങിയപ്പോള്‍ 
ഒരു വികൃതി കാട്ടാനെന്ന പോലെ വന്ന ആ  കാറ്റ് പോയത് -
എന്‍റെ വാതിലില്‍ മുട്ടിവിളിച്ചിട്ടായിരുന്നു.

ആ കാത്തിരിപ്പില്‍ വരണ്ടുപോയ ഈ മിഴികളില്‍,
എന്നെങ്കിലും ഒരു നനവായി അവള്‍ എത്തിയിരുന്നെങ്കില്‍!

Friday, November 2, 2012

എന്തായിരുന്നു

ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഞാന്‍ - 

പുസ്തകത്താളുകള്‍ പോലെ ഈ ജീവിതം,
തിരിച്ചു മറിക്കാമായിരുന്നുവെങ്കില്‍ എന്തായിരുന്നു

ഇടയ്ക്കിടെ കാണുന്ന പകല്‍ സ്വപ്നങ്ങളില്‍ ഒരെണ്ണം,
യാഥാര്‍ത്യമായിരുന്നുവെങ്കില്‍ എന്തായിരുന്നു 

ഇന്ന് ശാന്തമായ ഒരു കടല്‍ ആണ് ജീവിതം,

ആ തീരത്ത് ആരെങ്കിലും ഒന്ന് വെറുതെ കൂടെയിരിക്കാന്‍ 

വന്നിരുന്നുവെങ്കില്‍ എന്തായിരുന്നു
 
സ്നേഹം നടിച്ചു പലരും ഈ ഹൃദയത്തെ കീഴ്പ്പെടുത്തിയിട്ടുണ്ടാവാം

ഒന്നും മിണ്ടാതെ, ഒരൊറ്റ നോട്ടം കൊണ്ട് ഈ ഹൃദയം 
കവര്‍ന്നിരുന്നുവെങ്കില്‍ എന്തായിരുന്നു 

ചുറ്റും ഇന്ന് എല്ലാവരും ഉണ്ട്, എന്നാലും 

നിന്‍റെ  വേദനകള്‍ എന്നെ തളര്‍ത്തുന്നു എന്ന് പറയാന്‍ ആരെങ്കിലും  ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരുന്നു

എല്ലാവരുടെയും സന്തോഷങ്ങള്‍ക്കായി ആണ് ഇനി ബാക്കി നില്‍ക്കുന്ന ഈ ജീവിതം 
 

എന്‍റെ മരണത്തിലെങ്കിലും ആരെങ്കിലും ഒന്ന് സന്തോഷിച്ചുവെങ്കില്‍ എന്തായിരുന്നു

Tuesday, October 30, 2012

ഈ കാറ്റിനു തിരിച്ചു നല്‍കാനാവുമോ അവളെ?

കളിതമാശകളില്‍ എപ്പോഴോ ഒരിക്കല്‍ 
അവള്‍ എന്നോട് പിണങ്ങിയപ്പോള്‍, 
തകര്‍ന്നു പോയത് എന്‍റെ ഹൃദയം ആയിരുന്നു.

ഓര്‍ത്തു വക്കുവാന്‍ കുറച്ചു ചാരവും നല്‍കി 
അവള്‍ ഈ കാറ്റിന്‍റെ കൂടെ യാത്രയായപ്പോള്‍, 
ചില്ലായ് മനസ്സില്‍ ഉടഞ്ഞു വീണത്‌ 
എന്‍റെ കുറേ  സ്വപ്‌നങ്ങള്‍ ആയിരുന്നു.

വീണ്ടും ആ സ്വപ്നങ്ങളെ ഞാന്‍ ചേര്‍ത്തെടുക്കാം, 
ഈ കാറ്റിനു തിരിച്ചു നല്‍കാനാവുമോ അവളെ?

വെട്ടിത്തിളങ്ങുന്ന ഒരു നക്ഷത്രമായി അവള്‍ മാറുമ്പോഴേക്കും, യാത്ര തിരിക്കണം എനിക്കും
 - ഈ കാറ്റിനോടൊപ്പം, 

മേഘങ്ങള്‍ക്ക് മുകളില്‍ തനിച്ചു വിറച്ചു നില്‍ക്കുന്ന 
അവളുടെ മുന്നിലെത്തി ഒന്നു  പൊട്ടിക്കരയാന്‍.

Monday, October 29, 2012

കാത്തിരിപ്പ്



രാത്രികളില്‍ തനിച്ചിരുന്ന് എന്നോട് തന്നെ ഞാന്‍ പറഞ്ഞു തീര്‍ത്തത് നിന്നെ കുറിച്ചായിരുന്നു,
ആ കാത്തിരിപ്പില്‍ നിറച്ചിട്ടുണ്ട്  പലവട്ടം ഞാന്‍ എന്‍റെ  മിഴികള്‍,

എന്നിട്ടും തളരാതെ, തുള്ളി തോരാതെ, നിന്‍റെ വരവും കാത്തിരുന്ന ആ മിഴികള്‍ നല്‍കിയത്  -
വെന്തൊടുങ്ങിയ പകല്‍ മാറി എത്തിയ രാത്രികള്‍ക്ക് എന്നും മറക്കാനാവാത്ത ഒരു കുളിരായിരുന്നു.


Saturday, October 27, 2012

ഹൃദയം എരിഞ്ഞു തീരും വരെ

കുറച്ചു സമയം കൂടെ ബാക്കിയുണ്ടെനിക്ക് 
കുറച്ചു സ്വപ്നങ്ങളും, കുറച്ചു മോഹങ്ങളും,

കുറച്ചു നടക്കണം എന്‍റെ കൂട്ടരുമൊത്തെനിക്ക് 
കുറച്ചു ഇണങ്ങണം, കുറച്ചു പിണങ്ങണം,
കുറച്ചു ആടണം, കുറച്ചു പാടണം,

കുറച്ചു നേരം ഇനി തനിച്ചു വേണം 
കുറച്ചു ഓര്‍ക്കണം, കുറച്ചു മറക്കണം,

നഷ്ടങ്ങളെല്ലാം കണ്ണീരിലൊഴുക്കി ഈ മിഴികളെ 
കുറച്ചു തളര്‍ത്തണം, കുറച്ചു ഉറക്കണം, 


എന്നെങ്കിലും എന്നെ കത്തിച്ചു കളയുമ്പോള്‍ 
ആരും വേഗം നടന്നകലല്ലേ 

ഈ ഹൃദയം എരിഞ്ഞു തീരും വരെ എനിക്ക്  

എല്ലാവരുമൊപ്പം -

കുറച്ചു ചിരിക്കണം,  
കുറച്ചു കരയണം,
കുറച്ചു ജീവിക്കണം,  
പിന്നെ മരിക്കണം.

Sunday, October 14, 2012

ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

ഒരിക്കല്‍ ഹൃദയം എടുത്ത തീരുമാനമായിരുന്നു
അവളെ പ്രണയിക്കണം  എന്നത് -
തുറന്നു പറയാന്‍ പലവട്ടം തുനിഞ്ഞിട്ടും 
അവളെ അറിയിക്കാതെ ആ പ്രണയം മറച്ചു വച്ചതും
ആ ഹൃദയത്തിന്‍റെ മറ്റൊരു തീരുമാനമായിരുന്നു

നേര്‍ത്ത തണുപ്പുള്ള ഒരു കാര്‍ത്തിക രാത്രിയില്‍
ഇലകള്‍ തഴുകി  വന്ന ഒരു ഇളം കാറ്റിനോട് ഞാന്‍ ചോദിച്ചു

അവള്‍ എന്‍റെ  ഈ മൗനം  മനസ്സിലാക്കുന്നുവോ എന്തോ?
ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

വേഗം വീശിയ കാറ്റ് ശമിച്ചു, ചുറ്റും നിശബ്ദത മാത്രമായി
ഓര്‍മകളുടെ കാര്‍മേഘങ്ങള്‍ - ഏകാന്തത നിറച്ചു തുടങ്ങിയിരുന്നു
അന്ന് മനസ്സില്‍ കനത്തു  പെയ്ത മഴയുടെ തുള്ളികള്‍
എന്‍റെ മിഴിയുടെ പോളകള്‍ നിറച്ചു തുടങ്ങിയിരുന്നു.

അവളുടെയും മിഴികള്‍ നിറഞ്ഞുവോ എന്തോ?
ഈ പ്രണയം എന്നോട് അവള്‍ക്കും ഉണ്ടാവുമോ എന്തോ?

നിറഞ്ഞ മിഴികളും, ഇരുണ്ട ഓര്‍മകളുമായി ഞാന്‍ തിരികെ പോകുന്നു
വീണ്ടും ഒരു മഴ കൂടി ഈ മനസ്സ് താങ്ങില്ല,
വീണ്ടും ഒരു രാത്രി കൂടി എകാന്തമാവില്ല
ഇവിടെ ഉപേക്ഷിക്കുന്നു ഞാന്‍ എന്‍റെ ഹൃദയം 
ഇനി ആര്‍ക്കും നല്‍കാനാവാത്ത ഒരു ഹൃദയം.

അവള്‍ ഒരിക്കലെങ്കിലും ഇത് അറിയുമോ എന്തോ?
അന്ന് - ഈ പ്രണയം എന്നോട് അവള്‍ക്കുണ്ടാവുമോ എന്തോ?

Wednesday, October 10, 2012

രാത്രി


എന്നെ ഉറക്കാന്‍ എന്ന പോലെ രാത്രി എന്നും വരാറുണ്ട്
രാത്രി മയങ്ങിയാലും, ഞാന്‍ മയങ്ങിയാലും, ഈ മനസ്സ് മയങ്ങാറില്ല.
തടസ്സം എന്തെന്ന് മനസ്സിനോട് ചോദിച്ചാല്‍ - പറയും,
"ഇന്നു ഞാന്‍ അവളുടെ ഓര്‍മകളില്‍ ആണ് - ഈ രാത്രി നാളെയും വരും!"


എങ്കിലും പൂട്ടാറുണ്ട് ഞാന്‍ എന്‍റെ മിഴികള്‍, 
സ്വപ്നങ്ങളില്‍ അവളെ കണ്ടുമുട്ടാന്‍!

സ്വപ്നം


ഒരു കൊച്ചു സ്വര്‍ഗം തന്നെ ആയിരുന്നു സ്വപ്നങ്ങളില്‍
സ്വപ്നം കാണിച്ചതും എന്നെ അവളായിരുന്നു
ഇനി എനിക്ക് വേണ്ട ആ സ്വര്‍ഗം 
സ്വപ്നങ്ങളും ഇനി എനിക്ക് വേണ്ട
കാറ്റായും മഴയായും വന്നു നീ എന്നെ ഉണര്‍ത്തരുത്
ഓര്‍ക്കുവാന്‍ ഇനി ഓര്‍മ്മകള്‍ ഇല്ലെനിക്ക്
ഒഴുക്കുവാന്‍ ഇനി കണ്ണീരും ഇല്ലെനിക്ക്  
വേര്‍പാടിന്‍റെ മുറിവുകള്‍ ഉണങ്ങി തീരും മുന്പേ
വീണ്ടും മുറിവുകള്‍ നീ നല്‍കരുതെനിക്ക്.



Oh Rose!!


Budded in the snow and bloomed in the rain
Oh rose! the story still remain
the beauty you possess and the fragrance you scatter
makes this world choose Love over Matter
Though been slain-ed for any lovers gain
Never you drop a tear of pain
and from your life, the day you part

starts the story of two human heart
Love comes on again and again
Oh rose! the story still remain.

നീ ആരെയാണ് കാത്തിരിക്കുന്നത് ?

അങ്ങനെ അവസാനത്തെ യാത്രികനും കടന്നു പോയി
മനമേ - ഇനി നീ ആരെയാണ് കാത്തിരിക്കുന്നത് ?

ഇരുളിന്‍റെ ആധിപത്യത്തില്‍ ഈ പകലു പോലും കീഴടങ്ങി
ചിന്നി ചിതറിയ താരകങ്ങളുമായി ഈ ആകാശവും ഉറക്കമായി
തന്‍റെ നിഴല്‍ നോക്കി നില്‍ക്കുന്ന തെരിവു വിളക്കിന്‍ ചുവട്ടില്‍
മനമേ - ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കാല്‍പ്പാടുകള്‍ മായിച്ച തണുത്ത കാറ്റില്‍
നീണ്ടു നിവര്‍ന്ന ഈ പാതകള്‍ പോലും ഉറക്കമായി
ചുറ്റും കറുത്ത ചായം പുരട്ടി ഭീതി നിറക്കുന്ന ഈ രാത്രിയില്‍

മനമേ
- ഇനിയും നീ ആരെയാണ് കാത്തിരിക്കുന്നത് ?

കെടുത്തിക്കളയൂ ആ വെളിച്ചം - തല്ലി ഉടക്കൂ ആ ചില്ലുകള്‍
മായ്ച്ചു കളയൂ നീ നിന്‍റെ ഓര്‍മ്മകള്‍
ഹൃദയത്തിന്‍റെ തുറന്നിട്ട വാതിലുകളെല്ലാം താഴിട്ടു പൂട്ടി

നിന്‍റെ സ്വപ്നങ്ങളെ എല്ലാം നീ തിരികെ അയക്കൂ

ആരും വരില്ല ഇനി ഇന്നീ പാതയില്‍
എല്ലാം നിശബ്ദമാണ് ഇനി ഇന്നീ രാത്രിയില്‍
താരകള്‍ പോയി മറയും മുന്പേ
കണ്ണുനീര്‍ വാര്‍ന്നു തോരും മുന്പേ
ഇരുളിന്‍റെ മതിലകങ്ങളില്‍ നീയും മെല്ലെ ഉറക്കമാകൂ....


തല്ലിക്കെടുത്തിയ വെളിച്ചവും, മയച്ചു കളഞ്ഞ ഓര്‍മ്മകളും
പൂട്ടിക്കെട്ടിയ കവാടങ്ങളും, മുട്ടിവിളിച്ച സ്വപ്നങ്ങളും
ഒന്നും തന്നെ വകവെക്കാതെ
-
ഇനി ആരും വരില്ലെന്നറിഞ്ഞിട്ടും

മനമേ - ഇന്നും നീ ആരെയാണ് കാത്തിരിക്കുന്നത് ?